Tuesday, August 6, 2013

പെണ്ണെഴുത്ത്‌

ഒരു വിതുമ്പല്‍
-നേര്‍ത്തൊരു കാറ്റ് പോലെ..
പുലരുവാനോരുങ്ങുന്ന രാത്രി
-മാനം നഷ്ടപ്പെട്ട പെണ്ണിന്റെ നൊമ്പരം.

നീള്മുടി
പാദസരത്തിന്റെ പതിഞ്ഞ സംഗീതം
കാലപ്പഴക്കത്തില്‍ നൂലറ്റ്പോയൊരു കൂട്ടം
മുത്തുകള്‍
തറയില്‍ വീണു ചിതറുന്ന ചിരിയൊച്ച,
മൈലാഞ്ചിക്കയ്യുകള്‍,
കൌതുകം കിലുങ്ങുന്ന കുപ്പിവളകള്‍,
മാന്മിഴി,
പട്ടുപാവാടയിട്ടൊരു കൌമാരം...
-പിന്തിരിഞ്ഞൊരു നോട്ടമെറിഞ്ഞു പോയി,
പത്രതാലുകളിലെന്നും കണ്ടുമറയുന്ന, 
പേരില്ലാത്ത, സ്ഥലപ്പേരുകൊണ്ട് ഞാനറിഞ്ഞ
അതെ പെണ്‍കുട്ടി
-മാനഭംഗപ്പെട്ടവള്‍.

വിതുമ്പലിന്
കരച്ചിലിന്റെ താളമാറ്റം.
പതിഞ്ഞ താളത്തില്‍ ഇനിയും പെയ്തൊഴിഞ്ഞിട്ടില്ലാത്ത
വേനല്‍മഴ.

നേരിയോരുരക്കം കണ്ണുകളില്‍.
-കരച്ചിലിപ്പോഴൊരു നിലവിളി:തീര്‍ച്ചയായുമൊരു
പെണ്നിന്റെത് തന്നെ
-ഞാനറിയുന്ന നൊമ്പരങ്ങലോക്കെയും
പെണ്നിന്റെത് മാത്രമാകുന്നു.

ഉറക്കമിനിയിപ്പോള്‍
പൂരിപ്പിക്കുവാന്‍ തീരെ വയ്യാത്തൊരു സമസ്യ.
കിടക്കയില്‍ എഴുന്നേറ്റിരുന്നു:
എന്തൊരു വിയര്‍പ്പു നാറ്റം!
എനിക്കെന്നെ അറയ്ക്കുന്നു.

ജനാലയ്ക്കല്‍
വയരുകുത്തിതുറന്നൊരു പെണ്ണ്:
അറ്റുപോയൊരു പൊക്കിള്‍ക്കൊടി,
രക്തത്തിന്റെ മനംപിരട്ടുന്ന ചുവപ്പ്
-കഴിഞ്ഞ മണിക്കൂറിലും 
ഇവളൊരു ഗര്‍ഭിണിയായിരുന്നിരിക്കണം!

നിലവിളി തൊട്ടരികിലെന്നു തോന്നി.
കണ്ണുകളമര്‍ത്തിതുടച്ചു
ചരിഞ്ഞു നോക്കി.
ചോരയിറ്റുന്നൊരു കുന്തമുന;
കോര്‍ത്ത്എടുത്തൊരു ഗര്‍ഭസ്ഥ ശിശു,
എവിടെയോ കണ്ടുമറന്നൊരു 
പൊക്കിള്‍ക്കൊടിയുടെ മറുപാതി
-വല്ലാത്തൊരു നിലവിളി.

ഭയപ്പാടുകളില്‍ 
സ്വയമോതുങ്ങാന്‍ തുടങ്ങുകയാണ്ഞാനിപ്പോള്‍.....;
ഉറക്കം നഷ്ടപ്പെട്ടൊരു രാത്രി,
ഞാനെന്ന അഹങ്കാരത്തില്‍
ചെറുകല്ലെറിഞ്ഞൊരു ചിറ്റൊളമുണ്ടാക്കി
ചക്രവാളത്തിലേക്ക് മറയുന്നു.

അറിവിലും ഭാവത്തിലും 
പുലരിയുടെ ബോധോദയം.
ഞാനെന്നെയരിയുന്നു;
എന്റെ കാതുകളില്‍ 
നിലവിളികളറിയുന്നു;
തിരിച്ചറിവിന്റെ ആദ്യ പുലരി
-ഞാനുമൊരു പെണ്ണ്;
സ്വയം സംരക്ഷിക്കേന്ടവള്‍.